Posted on

യാ ഇബാദല്ലാ അയീനൂനീ… എന്ന ഹദീസ് എങ്ങിനെ മനസ്സിലാക്കണം?

KNM – മടവൂരി – മങ്കടികളുടെ താഴെ ഉള്ളതുപോലുള്ള പ്രഭാഷണങ്ങൾ അഖീദയിൽ വസ്-വാസ് ഉള്ളവർക്ക് മനസമാധാനം നൽകിയേക്കാം…

പക്ഷെ…

അതുകൊണ്ട് എന്ത് കാര്യം?

സത്യസന്ധമായി മറ്റു താല്പര്യങ്ങളൊന്നും ഇല്ലാതെ വിഷയം പഠിക്കുവാൻ ആഗ്രഹിക്കുന്ന സത്യാന്വേഷികൾക്കായി ഈ ലേഖനം സമർപ്പിക്കുന്നു…

ആമുഖം

الْحَمْدُ لِلهِ وَحْدَهُ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ

പ്രസ്തുത ഹദീസിന്റെ സനദും മത്നും ഒക്കെ ചർച്ച ചെയ്യുന്നതിനു മുൻപ് നാം മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ ഹദീസ് മുസ്ലിം ലോകത്ത് പ്രത്യേകിച്ച് കേരള മുസ്ലീങ്ങൾക്കിടയിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടാനുള്ള കാരണം എന്ത് എന്നുള്ളത്.

കേരളത്തിൽ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കണം എന്നും… അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ ശിർക്കാണെന്നും വൻപാപമാണെന്നുമുള്ള സലഫി പ്രബോധനം ശക്തിപ്പെട്ടപ്പോൾ, അതിനെ ചെറുക്കാൻ ഖുബൂരി ലോബികൾ എക്കാലത്തും രംഗത്തുണ്ടായിരുന്നു, കറകളഞ്ഞ തൗഹീദിലേക്കുള്ള പ്രബോധനത്തെ അവർ പല പല  മാർഘങ്ങളും ഉപയോഗിച്ച് തടഞ്ഞു വെക്കുവാൻ ശ്രമിച്ചു.

ഖണ്ഡന മണ്ടനങ്ങളും സംവാദങ്ങളും ചൂടു പിടിച്ചു… പല പല വേദികളിലും തൗഹീദും ശിർക്കും ഏറ്റുമുട്ടി… ശിർക്കിന്റെ വക്താക്കൾ അവർ അന്ന് നിലകൊണ്ടിരുന്നതും സമൂഹം അന്ന് വെച്ചുപുലർത്തിക്കൊണ്ടിരുന്നതുമായ പല പല ശിർക്കൻ ആചാരങ്ങൾക്കും ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കൊണ്ടുവരാൻ ശ്രമിച്ചു.

ശിർക്കൻ ആചാരങ്ങളിൽ അന്നും ഇന്നും വ്യാപകമായി നടന്നു വരുന്ന കാര്യം അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന ആയതുകൊണ്ടുതന്നെ സംവാദങ്ങൾ ഭൂരിഭാഗവും കേന്ദ്രീകരിച്ചത് ഈ ഒരു വിഷയത്തിൽ തന്നെയായിരുന്നു.

കേരളത്തിൽ നടന്നുപോന്നിട്ടുള്ള തൗഹീദും ശിർക്കും തമ്മിലുള്ള സംവാദങ്ങൾ ലോകത്ത് അന്ന് വരെ ഈ വിഷയത്തിൽ നടന്നു വന്നിട്ടുള്ള സംവാദങ്ങളുടെ ബാക്കിപത്രം ആയതുകൊണ്ട് തന്നെ ഈ സംവാദങ്ങളിലെ വാദമുഖങ്ങൾ ലോകത്ത് ഈ വിഷയത്തിൽ അന്ന് വരെ നടന്നിട്ടുള്ളതിന്റെ ഒരു മലയാള പതിപ്പ് മാത്രം ആയിരുന്നു.

കേരളാ ഖുബൂരി ലോബികൾ ലോകത്തുള്ള മറ്റു ഖുബൂരികളുടെ ഗ്രന്ഥങ്ങളിൽ നിന്നും വാദമുഖങ്ങൾ പഠിച്ചുകൊണ്ട് അവകൾ സംവാദങ്ങളിൽ പ്രയോഗിച്ചു… അങ്ങിനെ പ്രയോഗിച്ച ഒരു മുനയോടിഞ്ഞ വാദമായിരുന്നു “യാ ഇബാദല്ലാ അയീനൂനീ…….” എന്ന ഹദീസ്.

ദുർബലമായ പരമ്പരകളിലൂടെ ഒന്നിലധികം രൂപങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ ഹദീസ് “സ്വഹീഹ് അല്ല അതുകൊണ്ട് തെളിവിനുദ്ധരിക്കുവാൻ പറ്റില്ലാ…” എന്ന് പറഞ്ഞു കൊണ്ട് വിഷയം അവസാനിപ്പിക്കുവാൻ സംവാദങ്ങളിൽ എന്തുകൊണ്ട് സലഫികൾ തയ്യാറായില്ല എന്നത് കണ്ടെത്തുവാൻ ഉള്ളതാണ് ഈ പഠനം…

ഹദീസും ഹദീസിന്റെ സ്വീകാര്യതയും

‘യാ ഇബാദല്ലാ അയീനൂനീ…….’ എന്ന ഹദീസ് കേരള മുസ്ലീങ്ങൾക്കിടയിൽ ചർച്ചാവിഷയം ആകുവാനുള്ള സാഹചര്യം നാം ആമുഖത്തിൽ മനസ്സിലാക്കുകയുണ്ടായി… ലേഖനത്തിന്റെ ഈ ഭാഗത്തിൽ നമുക്ക് പ്രസ്തുത ഹദീസിനെ കുറിച്ചും അതിന്റെ സ്വീകാര്യതയെക്കുറിച്ചും ഒരു പഠനം നടത്താം.

നാലു പരമ്പരയിലൂടെ അഞ്ചു ഗ്രന്ഥങ്ങളിൽ ആയിട്ടാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്,  അവകൾ ഇങ്ങനെയാകുന്നു.

1... ഇബ്‌നു മസ്ഊദ് رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസ് തബ്‌റാണി അദ്ദേഹത്തിന്റെ മഅ്‌ജമൽ കബീറിലും അബീ യഅ്‌ല അദ്ദേഹത്തിന്റെ മുസന്നഫിലും രേഖപ്പെടുത്തിയതായും കാണാം… ആ ഹദീസ് ഇങ്ങനെയാകുന്നു.

അബ്ദുല്ലാഹിബിനു മസ്ഊദ് رضي الله عنه പറയുന്നു നബി صلّى الله عليه و سلّم പറഞ്ഞു ‘വിജനമായ പ്രദേശത്ത് വെച്ച് ഒരാൾക്ക് അദ്ദേഹത്തിന്റെ വാഹന മാർഗം നഷ്ടപെട്ടാൽ അദ്ദേഹം വിളിച്ചു പറയട്ടെ  ‘അല്ലാഹുവിന്റെ അടിമകളേ (എന്റെ വാഹനത്തെ തിരിച്ചു കിട്ടാൻ) സഹായിക്കൂ എന്ന്’ കരണം ഭൂമിയിൽ ധാരാളം അല്ലാഹുവിന്റെ ദാസന്മാർ ഉണ്ട് അവർ നഷ്ടപ്പെട്ട വാഹനത്തെ തിരിച്ചു കിട്ടാൻ സഹായിക്കും.

ഈ ഹദീസിന്റെ പരമ്പരയിൽ ഇബ്നു ഹസൻ  ഉള്ളതുകൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും ഈ ഹദീസ് ദുർബലമാണെന്ന് മുഹദ്ദിസുകൾ രേഖപ്പെടുത്തിയതായി കാണാം.

ഇതേ ആശയത്തിൽ തന്നെ ചില വ്യത്യാസങ്ങളോടെ 2… അത്ബ ബിൻ ഗസ്‌വാനിൽ നിന്നും 3… അബാൻ ബിൻ സ്വാലിഹി (മുർസൽ) ൽ നിന്നും 4… ഇബ്‌നു അബ്ബാസ് رضي الله عنهما (മർഫൂഉം മൗഖൂഫും) ൽ നിന്നും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം.

മുകളിൽ ഒന്നും രണ്ടും മൂന്നും ആയി എണ്ണിയിട്ടുള്ള ഹദീസുകൾ ഒന്നിൽ കൂടുതൽ കാരണങ്ങളാൽ ദുർബലമാണെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ നാലാമത് പറഞ്ഞിട്ടുള്ള ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിനെ കുറിച്ച് മുഹദ്ദിസുകൾക്കിടയിൽ ഭിന്നഭിപ്രായമാണ് ഉള്ളത്.

ഇബ്‌നു അബ്ബാസ് رضي الله عنهما യിൽ ൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്…


ഖുബൂരികളുടെ വാദം എന്ത്
….
ലോകത്തെ എല്ലായിടത്തും ഖുബൂരികൾ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുവാൻ തെളിവായി കൊണ്ട് ഉദ്ധരിക്കുന്നത് പോലെ കേരളത്തിലും ഈ ഹദീസുമായി സംവാദങ്ങളിൽ ആദ്യമായി രംഗപ്രവേശനം നടത്തിയത് കേരള ഖുബൂരി ലോബി തന്നെയായിരുന്നു.
….
അതുപോലെ, ഈ ഹദീസ് ഉപയോഗിച്ച് ശിർക്കിനെ ന്യായീകരിക്കുകയും ശിർക്കിനെ വാരിപ്പുണരുകയും ചെയ്യുന്നവരുടെ പാതയെ വെല്ലുന്നവിധം ഈ ഹദീസിനെ ഉപയോഗിച്ച് പ്രതിയോഗികളുടെ മേൽ ശിർക്ക് ആരോപിച്ച് താൻ ആരോപിച്ച ശിർക് തന്നിലേക്ക് തന്നെ മടങ്ങും വിധം പാപിയായിക്കൊണ്ട് മരിക്കുവാൻ തയ്യാറായി നിൽക്കുന്നവരെയും നമുക്ക് കേരളത്തിൽ കാണാം.
….
ഖുബൂരികൾ ഈ ഹദീസിലെ “യാ ഇബാദല്ലാഹ്‌ അയീനൂനീ” എന്ന വിളി മരിച്ചു മൺമറഞ്ഞുപോയ ഔലിയാക്കളുടെയും പുണ്യ പുരുഷൻമാരുടെയും ആത്മാക്കളെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടുള്ള സഹായം തേടലാണ് എന്ന് വാദിച്ചുകൊണ്ട് സംവാദ വേദികളിൽ പ്രത്യക്ഷപ്പെട്ടു.
പ്രസ്തുത ഹദീസിലേക് നിങ്ങളുടെ ശ്രദ്ധ ഒന്നുകൂടി ക്ഷണിക്കുന്നു… പേടിക്കേണ്ട ഈ ഹദീസ് കാണുന്നതുകൊണ്ടും അതിനെ പറ്റി പഠിക്കുന്നത് കൊണ്ടും ആരും മുശ്‌രിക്കാകുകയില്ല.
അബ്ദുല്ലാഹിബിനു മസ്ഊദ് رضي الله عنه പറയുന്നു നബി صلّى الله عليه و سلّم പറഞ്ഞു വിജനമായ പ്രദേശത്ത് വെച്ച് ഒരാൾക്ക് അദ്ദേഹത്തിന്റെ വാഹനമാർഗം നഷ്ടപ്പെട്ടാൽ അദ്ദേഹം വിളിച്ചു പറയട്ടെ ‘അല്ലാഹുവിന്റെ അടിമകളെ എന്റെ വാഹനത്തെ തിരിച്ചുകിട്ടാൻ സഹായിക്കൂ’ എന്ന് കാരണം ഭൂമിയിൽ ധാരാളം അല്ലാഹുവിന്റെ  ദാസന്മാർ ഉണ്ട് അവർ നഷ്ടപ്പെട്ട വാഹനത്തെ തിരിച്ചുകിട്ടാൻ സഹായിക്കും.
മുകളിലെ ഹദീസിലെ “അല്ലാഹുവിന്റെ അടിമകളെ സഹായിക്കൂ “എന്ന വിളിയാണ് “യാ ഇബാദല്ലാഹ്‌ അയീനുനി”എന്ന വാക്കുകളുടെ അർത്ഥം.
മരിച്ചു മൺമറഞ്ഞുപോയ ഔലിയാക്കളുടെയും പുണ്യ പുരുഷൻമാരുടെയും ആത്മാക്കളെ ‘യാ ഇബാദല്ലാഹ്‌’ എന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ കുബൂരികൾക്ക് കാര്യം എളുപ്പമായി.

ഹദീസിൽ വിജനമായ പ്രദേശം എന്ന് വന്നത് കൊണ്ട് തന്നെ അവിടെ ജനമില്ല അതുകൊണ്ട് ഹദീസിലെ ‘യാ ഇബാദല്ലാഹ്‌’ മനുഷ്യർ ആകുകയില്ല അതുകൊണ്ടുതന്നെ മനുഷ്യരല്ലാത്ത ആരെയും അവിടെ ഫിറ്റ് ചെയ്യാം. കുബൂരികൾ സൗകര്യപൂർവ്വം അവർ വിളിച്ചു പ്രാർത്ഥിക്കുന്ന ഔലിയാക്കളേ അവിടെ ഫിറ്റ് ചെയ്തു.


ഇബ്‌നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം..
പ്രസ്തുത ഹദീസിന്റെ സനദിനെക്കുറിച്ച് മുമ്പ് നാം ചർച്ച ചെയ്തപ്പോൾ നാലാമതായി നാം ഇബ്‌നു അബ്ബാസ് رضي الله عنهما ഇൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രണ്ട് ഹദീസുകളെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്ന് പറയുകയുണ്ടായി അതിനുവേണ്ടി ഇബ്‌നു അബ്ബാസ് رضي الله عنهما യിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രണ്ടു ഹദീസുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

മുസ്നദ് അൽ ബസ്സാറിൽ മർഫൂ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസ് ഇങ്ങനെ ആകുന്നു.

عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال: (إن لله ملائكة في الأرض يكتبون ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا عباد الله أعينوا ). زوائد مسند البزار (303).

ഇബ്‌നു അബ്ബാസ് رضي الله عنهما പറയുന്നു പ്രവാചകൻ صلّى الله عليه و سلّم പറഞ്ഞു ‘അല്ലാഹുവിന് ഭൂമിയിൽ കർമ്മങ്ങൾ രേഖപ്പെടുത്തുന്ന രണ്ട് മലക്കുകൾക്ക് പുറമേ മറ്റു മലക്കുകളും ഉണ്ട് അവർ ഭൂമിയിൽ വീഴുന്ന ഇലകളുടെ പോലും കണക്കുകൾ രേഖപ്പെടുത്തുന്നു ആകയാൽ നിങ്ങൾ ആരെങ്കിലും വിജനമായ പ്രദേശത്ത് ആരെയും കാണ്മാനില്ലാതെ കുടുങ്ങി  പോകുകയാണെങ്കിൽ അവൻ വിളിച്ചു പറയട്ടെ ‘അല്ലാഹുവിന്റെ അടിമകളെ സഹായിക്കൂ എന്ന്’
ഇതേ ആശയത്തിൽ തന്നെ മറ്റൊരു ഹദീസ്  മൗഖൂഫ് ആയിക്കൊണ്ട് ഇബ്‌നു അബ്ബാസ് رضي الله عنهما യിൽ നിന്നും ശുഅബ് ഉൽ ഈമാനിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം.
ശൈഖ് നാസറുദ്ദീൻ അൽ അൽബാനി رَحِمَهُ ٱللَّٰهُ മുകളിലുള്ള രണ്ട് ഹദീസുകൾ അടക്കം ഈ വിഷയത്തിൽ വന്നിട്ടുള്ള എല്ലാ ഹദീസുകളും ളഈഫ് ആണെന്ന് അദ്ദേഹത്തിന്റെ സിൽസിലത് അൽ അഹാദീസ് അൽ ളഈഫ വൽ മൗദൂഅഹ് 656 ൽ രേഖപ്പെടുത്തിയതായി കാണാം.
എങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മുകളിലെ ഹദീസിനെ ഹസ്സൻ എന്ന നിലവാരത്തിലേക്ക് ഇബിനു ഹാജറിനെ പോലുള്ള പൗരാണിക പണ്ഡിതന്മാർ ഉയർത്തിയതായി കാണാം (ശറഹ് ഇബ്നു അലാൻ 5/51)

ഇമാമീങ്ങൾ ശിർക്ക് ചെയ്തുവോ???...

പല പരമ്പരകളിലൂടെ ളഈഫായും ഹസനായും ഒക്കെ വന്നതുകൊണ്ടും ഹദീസിന്റെ  ആശയത്തിലും ഉള്ളടക്കത്തിലും ‘യാ ഇബാദല്ലാഹ്‌ അഈനൂനി’ എന്ന വിളിയിലും പ്രാർത്ഥനയോ ശിർക്കോ ഇല്ലാത്തതുകൊണ്ടും ഇസ്ലാമിക ലോകത്തെ പല പ്രഗൽഭ പണ്ഡിതന്മാരും ഇമാമുകളും അവരുടെ അദ്ക്കാറുകളുടെ ഗ്രന്ഥങ്ങളിൽ ഈ ഹദീസ് രേഖപ്പെടുത്തുകയും ഹദീസിനെ പ്രാവർത്തികമാക്കിയതായും അതുമൂലം ഫലം കണ്ടതായും കാണാം.

ഈ ഹദീസുമായുള്ള ലോകപ്രശസ്തരായ രണ്ട് ഇമാമുകളുടെ അനുഭവം താഴെ വിവരിക്കുന്നു.

1. ഇമാം അഹ്‌മദ്‌ ഇബ്‌നു ഹൻബൽ رَحِمَهُ ٱللَّٰهُ

أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، أنا أَحْمَدُ بْنُ سَلْمَانَ الْفَقِيهُ، بِبَغْدَادَ، نا عَبْدُ اللهِ بْنُ أَحْمَدَ بْنِ حَنْبَلٍ، قَالَ: سَمِعْتُ أَبِي، يَقُولُ: ” حَجَجْتُ خَمْسَ حِجَجٍ، اثْنَتَيْنِ رَاكِبًا، وَثَلَاثَ مَاشِيًا، أَوْ ثَلَاثَ رَاكِبًا، وَاثْنَتَيْنِ مَاشِيًا، فَضَلَلْتُ الطَّرِيقَ فِي حَجَّةٍ، وَكُنْتُ مَاشِيًا فَجَعَلْتُ أَقُولُ: يَا عِبَادَ اللهِ، دُلُّونِي عَلَى الطَّرِيقِ ” قَالَ: فَلَمْ أَزَلْ أَقُولُ ذَلِكَ حَتَّى وَقَفْتُ عَلَى الطَّرِيقِ،

ഇമാം അഹ്‌മദ്‌ ഇബ്‌നു ഹൻബൽ رَحِمَهُ ٱللَّٰهُ യുടെ മകനായ അബ്ദുല്ല പറയുന്നു ഞാൻ എന്റെ പിതാവ് പറയുന്നതായി കേട്ടു അദ്ദേഹം പറഞ്ഞു ഞാൻ അഞ്ചു തവണ ഹജ്ജ് നിർവഹിച്ചിട്ടുണ്ട് മൂന്നുതവണ കാൽനടയാലും രണ്ടു തവണ വാഹനത്തിനു മുകളിലായിക്കൊണ്ടും അല്ലെങ്കിൽ മറിച്ചായിക്കൊണ്ടും ഒരിക്കൽ നടന്നുകൊണ്ട് ഹജ്ജ് നിർവഹിക്കുമ്പോൾ എനിക്ക് എന്റെ വഴി നഷ്ടമായി അപ്പോൾ ഞാൻ അല്ലാഹുവിന്റെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു ഞാൻ ഇത് ആവർത്തിച്ചു കൊണ്ടിരിക്കെ യഥാർത്ഥ പാതയിൽ എത്തിച്ചേർന്നു (ഇബ്‌നു അസാകിറിന്റെ താരീഖ് ദമശ്ക്കിൽ ഈ സംഭവം കാണാം)
2. ഇമാം നവവി رَحِمَهُ ٱللَّٰهُ
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു ഞങ്ങൾക്കിടയിലെ ഒരു പ്രമുഖ പണ്ഡിതൻ പറഞ്ഞു അദ്ദേഹത്തിന് ഒരു യാത്രാമധ്യേ അദ്ദേഹത്തിന്റെ വാഹനമാർഗം നഷ്ടപ്പെട്ടു, ഒരു കഴുതയാണെന്ന് തോന്നുന്നു, അദ്ദേഹത്തിന് ഈ ഹദീസ് അറിയാമായിരുന്നു അദ്ദേഹം ഈ ഹദീസ് അനുസരിച്ച് പ്രവർത്തിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ വാഹനമാർഗം അദ്ദേഹത്തിങ്കൽ എത്തിച്ചു.

അതുപോലെതന്നെ ഞാനും (ഇമാം നവവി رَحِمَهُ ٱللَّٰهُ) ഒരു കൂട്ടം ആളുകളുമായി യാത്ര ചെയ്യുകയായിരുന്നു അപ്പോൾ എന്റെ വാഹനമാർഗം ഓടിപ്പോയി ജനങ്ങൾ പലയിടത്തും തിരഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല അപ്പോൾ ഞാൻ ഈ ഹദീസിലെ വാക്കുകൾ പറഞ്ഞു ഉടനെ തന്നെ ആ വാഹനമാർഗത്തെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു (ഇമാം നവാവിയുടെ കിതാബുൽ അദ്കാർ പേജ് നമ്പർ :370).

മുകളിലെ സംഭവങ്ങൾക്ക് പുറമേ പൗരാണികരായിട്ടുള്ള പല പണ്ഡിതന്മാരും പ്രസ്തുത ഹദീസ് അവരുടെ അദ്കാറുകളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം.

പ്രസ്തുത ഹദീസുമായി ബന്ധപ്പെട്ട് മുകളിൽ ഉദ്ധരിച്ചത് പോലെ പലപല സംഭവങ്ങളും ഉള്ളതുകൊണ്ട് തന്നെ ഈ ഹദീസ് പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ പണ്ഡിതന്മാർക്കിടയിൽ മൂന്ന് അഭിപ്രായങ്ങളാണ് ഉള്ളത്.

1… ഹദീസ് ളഈഫ് ആകുന്നു അതിനാൽ അത് പ്രാവർത്തികമാക്കുവാൻ പാടില്ല – ഏറ്റവും സുരക്ഷിതമായതും കേരള സലഫികൾ പുലർത്തി പോരുന്നതുമായ അഭിപ്രായം.

2… ഹദീസ് സ്വഹീഹ് അല്ലെങ്കിലും പലപല അദ്കാറിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതുകൊണ്ടു തന്നെ പ്രാവർത്തികമാക്കാവുന്നതാണ്.

3… ഹദീസ് സ്വഹീഹ് ആകുന്നു അതിനാൽ പ്രവർത്തികമാക്കാം.

മുകളിൽ പറഞ്ഞ മൂന്ന് അഭിപ്രായങ്ങൾ അല്ലാതെ പ്രസ്തുത ഹദീസിന്റെ ആശയത്തിലോ ഉള്ളടക്കത്തിലോ ‘യാ ഇബാദല്ലാഹ്‌ അഈനൂനീ’ എന്ന വിളിയിലോ പ്രാർത്ഥനയോ ശിർക്കോ ഉള്ളതായി ലോക സലഫി പണ്ഡിതന്മാർ ആരും തന്നെ പറഞ്ഞതായി കാണുകയില്ല.

സലഫികൾ ഖുബൂരികൾക്ക് എന്തു മറുപടി നൽകി?

പ്രസ്തുത ഹദീസ് മുസ്ലീം ലോകത്ത് ചർച്ചയായി വരാനുള്ള കാരണവും, ഏതു രീതിയിലാണ് കുബൂരി ലോബികൾ ഈ ഹദീസിനെ അവർ ചെയ്തുകൊണ്ടിരിക്കുന്ന ‘അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുക’ എന്ന ശിർക്കൻ ആചാരത്തിന് തെളിവായി കൊണ്ടുവരുന്നത് എന്നും നാം മുൻപ് മനസിലാക്കുകയുണ്ടായി.

ഇനി നമുക്ക് ലോക സലഫികൾ കുബൂരികളുടെ ശിർക്കൻ വാദങ്ങൾക്ക് എന്ത് മറുപടി നൽകിയെന്ന് കൂടി പരിശോധിക്കാം.

ശൈഖ് മുഹമ്മദ് നാസറുദ്ദീൻ അൽ അൽബാനി رَحِمَهُ ٱللَّٰهُ അദ്ദേഹത്തിന്റെ  മറുപടിയായി കൊണ്ട് ഒരേ ആശയത്തിലുള്ള പ്രസ്തുത ഹദീസുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത് കാണാം.
അദ്ദേഹം പറയുന്നു.
പ്രസ്തുത ഹദീസ് ളഈഫ് ആണ് എന്നതിന് പുറമെ ഈ ഹദീസിന്റെ ആശയത്തിലോ ഉള്ളടക്കത്തിലോ മരിച്ചു മൺമറഞ്ഞുപോയ ഔലിയാക്കളെ വിളിച്ചു പ്രാർത്ഥിക്കുവാൻ തെളിവില്ല… കാരണം അവിടെ അല്ലാഹുവിന്റെ അടിമകളെ (യാ ഇബാദല്ലാഹ്) എന്നതുകൊണ്ട് ഉദ്ദേശം മനുഷ്യർ അല്ലാത്ത അല്ലാഹുവിന്റെ മറ്റു ചില സൃഷ്ടികളായ അടിമകളെയാണ് എന്ന കാര്യം വ്യക്തമാണ്.
ഷെയ്ഖ് അൽബാനി رَحِمَهُ ٱللَّٰهُ വീണ്ടും തുടരുന്നു… മുകളിൽ പറഞ്ഞതിന്റെ അടിസ്ഥാനം ഇബ്‌നു അബ്ബാസ് رضي الله عنهما റിപ്പോർട്ട് ചെയ്തിട്ടുള്ള ഹദീസിൽ അദ്ദേഹം ഇങ്ങനെ പറയുന്നു… “കാരണം അല്ലാഹുവിന് ഭൂമിയിൽ മലക്കുകൾ ഉണ്ട് അവർ അതിനെ (വാഹനമൃഗത്തെ) നിന്നിലേക് തിരിച്ചെത്തിക്കും”
അതുമല്ല അതെ ഹദീസിൽ തന്നെ ഇബ്‌നു അബ്ബാസ് رضي الله عنهما” അല്ലാഹുവിനു നാം കാണാത്ത അടിമകൾ ഉണ്ട്” എന്ന് പറഞ്ഞതായും കാണാം.
അതുകൊണ്ടുതന്നെ ഹദീസിലെ വിവരണം (അവിടെ ഹാജരുള്ള) മലക്കുകൾക്കോ ജിന്നുകൾക്കോ മാത്രമേ യോജിക്കുകയുള്ളു കാരണം അവകൾ നമുക്ക് സാധാരണ ഗതിയിൽ കാണുവാൻ സാധിക്കാത്തവയാണ്.
അതുകൊണ്ട് തന്നെ ജിന്നിലോ മനുഷ്യരിലോ ഉള്ളതായ ജീവിച്ചിരിക്കുന്നതോ മരണപെട്ടതോ ആയിട്ടുള്ള റിജാൽ ഉൽ ഗയ്ബ് എന്ന് (കുബൂരികൾ) വിളിക്കുന്ന ഔലിയാക്കളുടെയും പുണ്യ പുരുഷൻമാരുടെയും ആത്മാക്കളെ ഈ ഹദീസിലെ ‘യാ ഇബാദല്ലാഹ്’ എന്ന വിളിയിൽ ഉൾപ്പെടുത്താവുന്നതല്ല.

എന്തുകൊണ്ടെന്നാൽ മരിച്ചു മണ്മറഞ്ഞു പോയ ഔലിയാക്കളെ വിളിച്ചു കൊണ്ട് സഹായം തേടൽ (പ്രാര്ഥിക്കൽ) വ്യക്തമായ ശിർക്കും വഴികേടും ആകുന്നു… കാരണം അവർ അവരെ വിളിച്ചു പ്രാര്ഥിക്കുന്നവരുടെ പ്രാർത്ഥന കേൾക്കുകയില്ല… ഇനി അവർ പ്രാർത്ഥന കേൾക്കുമെന്ന് സങ്കല്പിച്ചാൽ തന്നെ അവർക്ക് പ്രാർത്ഥനക്ക് ഉത്തരം നൽകുവാൻ സാധ്യമല്ല. ഈ കാര്യം വിശുദ്ധ ഖുർആനിലെ ധാരാളം ആയത്തുകൾകൊണ്ട് വ്യക്തമാണ്.

അള്ളാഹു പറയുന്നത് കാണുക…

يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ

രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.

إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (സൂറ ഫാതിർ  13-14)

സിൽസിലതുൽ അഹാദീസ് അൽ ളഈഫ വൽ മൗദൂഅഹ് – 656

പ്രിയ സഹോദരങ്ങളെ സലഫി ലോകം പ്രസ്തുത ഹദീസുമായി ബന്ധപ്പെട്ട് ഈ കാലമത്രയും നൽകിയിട്ടുള്ള വിശദീകരണം നാം കണ്ടു അന്ത്യനാൾ വരെ ഈ ഹദീസുമായി ബന്ധപ്പെട്ട് നമുക്ക് പറയാനുള്ളതും ഇതുതന്നെയാണ്.


സംശയനിവാരണം

പ്രിയ സഹോദരങ്ങളെ ഈ വിഷയവുമായി ചില ചോദ്യങ്ങൾ ഉത്ഭവിച്ചേക്കാം അങ്ങിനെയുള്ള ചോദ്യങ്ങളും അതിനുള്ള മറുപടികളും താഴെ നൽകുന്നു.

ചോദ്യം. 1

‘യാ ഇബാദല്ലാഹ്‌ ആയീന്നൂനി’ എന്ന ഹദീസിന്റെ വിഷയത്തിൽ അഹ്ലുസുന്നത്തി വൽ ജമാഅ യുടെ പണ്ഡിതന്മാരുടെ മൂന്ന് നിലപാടുകളിൽ താങ്കൾ ഏതാണ് സ്വീകരിക്കുക?

മൂന്നു നിലപാടുകൾ താഴെ

പ്രസ്തുത ഹദീസുമായി ബന്ധപ്പെട്ട് മുകളിൽ ഉദ്ധരിച്ചത് പോലെ പലപല സംഭവങ്ങളും ഉള്ളതുകൊണ്ട് തന്നെ ഈ ഹദീസ് പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ പണ്ഡിതന്മാർക്കിടയിൽ മൂന്ന് അഭിപ്രായങ്ങളാണ് ഉള്ളത്.

1… ഹദീസ് ളഈഫ് ആകുന്നു അതിനാൽ അത് പ്രാവർത്തികമാക്കുവാൻ പാടില്ല – ഏറ്റവും സുരക്ഷിതമായതും കേരള സലഫികൾ പുലർത്തി പോരുന്നതുമായ അഭിപ്രായം.

2… ഹദീസ് സ്വഹീഹ് അല്ലെങ്കിലും പലപല അദ്കാറിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതുകൊണ്ടു തന്നെ പ്രാവർത്തികമാക്കാവുന്നതാണ്.

3… ഹദീസ് സ്വഹീഹ് ആകുന്നു അതിനാൽ പ്രവർത്തികമാക്കാം.

മുകളിൽ പറഞ്ഞ മൂന്ന് അഭിപ്രായങ്ങൾ അല്ലാതെ പ്രസ്തുത ഹദീസിന്റെ ആശയത്തിലോ ഉള്ളടക്കത്തിലോ ‘യാ ഇബാദല്ലാഹ്‌ അഈനൂനീ’ എന്ന വിളിയിലോ പ്രാർത്ഥനയോ ശിർക്കോ ഉള്ളതായി ലോക സലഫി പണ്ഡിതന്മാർ ആരും തന്നെ പറഞ്ഞതായി കാണുകയില്ല.

ഉത്തരം

ഏറ്റവും സുരക്ഷിതമായ ഒന്നാമത്തെ നിലപാടാണ് നാം സ്വീകരിക്കുക രണ്ടും മൂന്നും ഉദ്ധരിച്ചത് വിഷയം വ്യക്തമാക്കുവാൻ വേണ്ടിയാണ്.

ആ ഹദീസിൽ പ്രാർത്ഥന എന്നൊരു സംഭവം തന്നെ ഇല്ല വെറും ഒരു വിളിച്ച് പറയൽ മാത്രമാണ്.

ഈ വിഷയം വ്യക്തമാക്കിയില്ലെങ്കിൽ കുറെ ആളുകൾ മുവഹിദുകളുടെ മേൽ ശിർക്ക് ആരോപിച്ചുകൊണ്ട് മുശ്‌രിക് ആകും… കാരണം ശിർക്ക് ആരോപിക്കൽ എന്നുള്ളത് ശിർക്ക് ചെയ്യുന്നതുപോലെ തന്നെ ഗൗരവമുള്ളതാണ്.

പ്രസ്തുത ഹദീസിൽ പ്രാർത്ഥനയോ ശിർക്കോ ഉണ്ടായിരുന്നെങ്കിൽ ഇമാമീങ്ങൾ അത് പ്രാവർത്തികമാക്കുകയില്ല എന്ന് മനസിലാക്കുക.

ചോദ്യം 2

ഹദീസ് ളഈഫ് ആണ് പിന്നെ അതിനെപ്പറ്റി ഒന്നും നോക്കേണ്ടതില്ലല്ലോ…

പിന്നെ ഇമാം അഹ്‌മദ്‌ رَحِمَهُ ٱللَّٰهُ , ഇമാം നവവി رَحِمَهُ ٱللَّٰهُ ചെയ്‌ത കാരണത്താൽ അതിൽ തെറ്റില്ലാ എന്ന് നിങ്ങൾ പറയുന്നത് ഖുരാഫികളുടെ വാദം പോലെയല്ലേ?

ഉത്തരം

ളഈഫ് ആയ ഹദീസ് കൊണ്ടുവന്ന് ഖുബൂരികൾ ശിർക് ചെയ്യുവാൻ തെളിവുണ്ടാക്കുമ്പോൾ മാത്രമാണ് ഞങ്ങൾ ഈ ഹദീസ് വിശദീകരിക്കുന്നത്… അല്ലാതെ ഞങ്ങൾ ആയിട്ട് ഈ ഹദീസ് ചർച്ചകളിൽ വലിച്ചു കൊണ്ടുവരാറില്ല.

അതുപോലെ തന്നെ ചില തൽപരകക്ഷികൾ ഈ ഹദീസ് കൊണ്ടുവന്ന് നമ്മുടെ മേൽ ശിർക് ആരോപിച്ചപ്പോൾ മാത്രമാണ് ഞങ്ങൾ ഈ ഹദീസ് കേരളത്തിൽ വ്യാപകമായി വിശദീകരിച്ചിട്ടുള്ളത്.

ഈ ഹദീസ് മുസ്ലിം ലോകത്തു ചർച്ചയിൽ വരാനുള്ള പശ്ചാത്തലം നാം മുൻപ് വിവരിക്കുകയുണ്ടായി, ഇമാം അഹ്‌മദ്‌ رَحِمَهُ ٱللَّٰهُ, ഇമാം നവവി رَحِمَهُ ٱللَّٰهُ ചെയ്തത് കൊണ്ട് അതുപോലെ ചെയ്യണം എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല.

ഇമാം അഹ്‌മദ്‌ ഇബ്‌നു ഹൻബൽ رَحِمَهُ ٱللَّٰهُ, ഇമാം നവവി رَحِمَهُ ٱللَّٰهُ ചെയ്‌ത കാര്യങ്ങൾ ശിർക് അല്ലാ എന്നെ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ,,, കാരണം ശിർക്കും തൗഹീദും വേർതിരിച്ചു മനസിലാക്കാൻ കഴിയാത്തവരെ ഒരിക്കലും അഹ്ലുസുന്ന ഒന്നടങ്കം ഇമാമീങ്ങൾ ആയി ആദരിക്കുകയില്ല.

ശിർക്കും കുഫ്‌റും ചെയ്ത് അത് പരരസ്യപ്പെടുത്തുന്ന ഇമാമീങ്ങൾ ഒന്നും അഹ്ലു സുന്നത്തി വാൽ ജമാഅ യിൽ ഉണ്ടാവുകയില്ല എന്ന് മനസിലാക്കുക.

ചോദ്യം 3

താങ്കൾ മരുഭൂമിയിൽ ഒറ്റപെട്ടുപോയാൽ ആരെയാണ് വിളിക്കുക?

ഉത്തരം

എന്റെ വിളി കേൾക്കുന്ന ദൂരത് ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കട്ടെ എന്ന ഉദ്ദേശത്തോടെ ഉച്ചത്തിൽ വിളിച്ചു പറയും ‘ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കണേയെന്ന്’ അതോടൊപ്പം മരുഭൂമിയിൽ നിന്നും എന്നെ രക്ഷപെടുത്തണേ എന്ന് അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യും… ഇൻ ഷാ അല്ലാഹ്.

മുകളിൽ ഉച്ചത്തിൽ വിളിച്ചു പറയും എന്ന് പറഞ്ഞ സ്ഥാനത്താണ് ‘യാ ഇബാദല്ലാഹ് അയീനൂനി’ എന്ന വിളി ഉള്ളത് അല്ലാതെ അതിനു താഴെ പറഞ്ഞിട്ടുള്ള പ്രാർത്ഥനയുടെ സ്ഥാനത്തല്ല എന്ന് മനസിലാക്കുക.

അള്ളാഹു സത്യം ഗ്രഹിക്കുവാനുള്ള തൗഫീഖ് എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാർ ആവട്ടെ.

ഞങ്ങളുടെ റബ്ബേ മുശ്‌രിക് ആയി മരിക്കുന്നതിനെ തൊട്ടും, മുവഹിദുകളുടെ മേൽ ശിർക് ആരോപിക്കേ മരണത്തെ കണ്ടുമുട്ടുന്നതിനെ തൊട്ടും ഞങ്ങൾ നിന്നോട് കാവലിനെ തേടുന്നു.

വിഷയം ഇവിടെ അവസാനിക്കുന്നു…

‎سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لاَ إِلَـٰهَ إِلاَّ أَنْتَ، أَسْتَغْفِرُكَ، وَأَتُوْبُ إِلَيْكَ
ക്രോഡീകരണം : മുഹമ്മദ് ജുനൈദ് ഇബ്‌നു അബ്ദില്ലാഹ് – അല്ലാഹുവിന്റെ ദാസൻ